2014 ജൂൺ 14, ശനിയാഴ്‌ച

ഭ്രാന്തനും ...ഞാനും

ഞാന്‍ :   കുന്നിക്കുരു തേടിയലഞ്ഞ ഭ്രാന്താ
               ആയിരമാവര്‍ത്തി പറഞ്ഞു ഞാന്‍
               മുള്ളും മലയും കാടും പടര്‍പ്പും നടന്നു
               മുറിവുകള്‍ പറ്റി മടങ്ങരുതെന്ന്

ഭ്രാന്തന്‍ :    കയറിയിറങ്ങിയ മേട്ടിലൊന്നും
                   തേടിയിറങ്ങിയ കുന്നിക്കുരുവിനെ
                   കാണാതെ മടങ്ങാന്‍ ഭ്രാന്തന് ഭ്രാന്തില്ല

ഞാന്‍ :   അപ്പോഴൊക്കെയും ഞാന്‍ ഓര്‍മ്മിപ്പിച്ചു
               കുന്നിമണികള്‍ കറുത്തിരിക്കുന്നു
               ഇടയിലെവിടെയെങ്കിലും നേര്‍ത്തൊരു
               ചുവപ്പ് മാത്രം നീ തേടരുത്‌

ഭ്രാന്തന്‍ :     ഭ്രാന്തന് ഭ്രാന്തില്ല എന്നത് മറക്കരുത്
                    ചുവപ്പുകള്‍ അന്വേഷിക്കട്ടെ ഈ ഞാന്‍
                    കിട്ടില്ലയെന്നു നീ ഉറപ്പിക്കാതെ

ഞാന്‍ :   കിട്ടുമെന്ന് നീയും ഉറപ്പിക്കരുത്
               ഒരു നിറവും ശാശ്വതമല്ല
               നിറത്തിലൊരു നിറം കലര്‍ത്തിയാല്‍
               മായും ആദ്യ നിറം

ഭ്രാന്തന്‍ :     ഇപ്പോള്‍ ജയിച്ചത്‌ ഞാന്‍ തന്നെ
                    മലയും കാടും കടന്നു ഞാന്‍ പോയി
                    പെറുക്കിയെടുത്ത കുന്നിമണികള്‍
                    ചിലത് നല്ല നിറമുള്ളവ
                    കറുപ്പിന് മായ്ക്കാന്‍ കഴിയാതെ പോയവ

ഞാന്‍ :    വെറുതെയാണ് ഭ്രാന്താ ഇപ്പോഴും
                തോറ്റ് പോയത് നീ തന്നെ ..
                നിങ്ങള്‍ പെറുക്കിയെടുത്ത കുന്നിമണികള്‍
                മുഴുവന്‍ കറുത്തിരുന്നു ..പക്ഷേ
                നീ തോല്‍ക്കാതിരിക്കാന്‍ ഞാന്‍ എന്‍റെ സ്നേഹം 
                മുക്കി ചുവപ്പിച്ചതാണവ 

ഭ്രാന്തന്‍  :   ഇതാ വീണ്ടും നീ തോറ്റിരിക്കുന്നു 
                   ഭ്രാന്തനോട് സ്നേഹം എന്ന് നീ 
                   ലോകമറിയെ പറഞ്ഞിരിക്കുന്നു 
                   ഭ്രാന്തന്‍ വീണ്ടും ജയിച്ചിരിക്കുന്നു 

ഞാന്‍  :    ശരിയാണ് ഭ്രാന്താ, 
                 നിന്‍റെ സ്നേഹമാം ഭ്രാന്തില്‍ 
                 ഞാന്‍ തോറ്റുപോയിരിക്കുന്നു 

2014 ജനുവരി 9, വ്യാഴാഴ്‌ച

ഭ്രാന്തന്‍

നീയും ഞാനും  ഒരേപോലെ
കുറെ നടന്നു അങ്ങുമിങ്ങും
മുടിയലക്ഷ്യമായ് വേഷം മോശമായി
ആളുകള്‍പക്ഷെ നിന്നെ വേഗം തന്നെ
ഭ്രാന്തന്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു

അവിടെ ഞാന്‍ ജയിച്ചു ഭ്രാന്താ
എന്നെയവര്‍ കഴിവുള്ളവളാക്കി
ചിരിക്കേണ്ട നീ നിന്നെ പഴി പറഞ്ഞ
ഈ ലോകമെന്നെ ഒരിക്കലും പറയില്ല

നീ ഉരുട്ടിയുരുട്ടി മുകളില്‍ എത്തിച്ച
ആ കല്ല്‌ ഞാന്‍ കൈക്കലാക്കി എപ്പോഴേ
നീയറിയാതെ ആ കല്ല്‌ ഇപ്പോള്‍ എന്‍കയ്യില്‍
ഇനി ഞാന്‍ ഒന്നുറക്കെ ചിരിക്കാം നിന്നെ
തോല്‍പ്പിച്ചവളുടെ  ക്രൂരമായ ചിരി

ആ കല്ല്‌ ലേലത്തില്‍ വെക്കും
നാറാണത്തുഭ്രാന്തന്‍ ഉരുട്ടിയ കല്ല്‌
ആളുകള്‍ ഓടിയടുക്കും ചോദ്യവുമായ്
എങ്ങനെ കിട്ടി ? എവിടുന്നു കിട്ടി ?

വീണ്ടും ഞാന്‍ ഉറക്കെ ചിരിക്കും
നീ അങ്ങ് മലയുടെ മുകളില്‍ നിന്ന്
പണ്ട് പണ്ട് ചിരിച്ച അതേ ശബ്ദത്തില്‍
ഭ്രാന്താ നിനക്ക് ഭ്രാന്തില്ലാരുന്നുവെന്ന്
ലോകത്തെമ്പാടും ഓടി നടന്നു ഞാന്‍ പറയും

ലോകമറിയട്ടെ ഭ്രാന്തന്‍റെ ഭ്രാന്തന്‍ ചേഷ്ടകളുടെ കഥ
ഒരിക്കല്‍ ഉരുട്ടി കയറ്റിയിട്ടു വീണ്ടും താഴേക്കെറിഞ്ഞു
കൈകൊട്ടി ചിരിച്ചിരുന്നില്ലേ നീ
നീ ഉരുട്ടിയെടുത്ത നിന്‍റെ ഭ്രാന്തിന്‍റെ നേര്‍ രൂപം

മൌനം മറുപടിയല്ല ..നീ പറഞ്ഞേ മതിയാവൂ
അന്ന് താഴെ ആ കല്ല് വീണു മരിച്ചവളുടെ വിധി
നീ ചിരിക്കുമ്പോള്‍ പ്രാണന്‍ പോയവളെ നീ
കണ്ടതല്ലേ ..എന്നിട്ടും വീണ്ടും വീണ്ടും ചിരിച്ചില്ലേ

വരിക ലോകമേ ..അറിയുക ഈ ഭ്രാന്തന്‍റെ
ഭ്രാന്തില്ലായ്മയുടെ കഥ ..ക്രൂരതയുടെ കഥ
ഇനി ഈ കല്ല്‌ ഞാനും ഉരുട്ടും ഇവിടുന്ന്
ഉരുട്ടിയങ്ങറ്റം വരെ ..പിന്നെ താഴേക്ക്‌

ഭ്രാന്താ .നീ മാത്രം നീ മാത്രമറിയണം ..
ഞാന്‍ നിന്നെ പോലെ ഭ്രാന്തിയല്ല ...
ചിരിക്കരുത് നീ വീണ്ടും കൈകൊട്ടി
ചിരിക്കരുത് ഭ്രാന്താ വീണ്ടും നീ ..ചിരിക്കരുത്





2013 ഡിസംബർ 22, ഞായറാഴ്‌ച

പുതിയതൊന്ന്

എഴുതിയതൊന്നിനും മൂര്‍ച്ച പോരത്രേ 
എഴുതിയതൊക്കെ പഴയതാണത്രെ 
ഇനിയെഴുതാന്‍ എന്താണ് നീ ബാക്കി വെച്ചത് 
കാലം നിനക്കുത്തരം നല്‍കട്ടെ 
മൂര്‍ച്ച കൂട്ടി രാകി മിനുക്കിയൊരുക്കി 
ഒരു കത്തി ഞാന്‍ പണിയിച്ചിട്ടുണ്ട് 
അതില്‍ ജീവന്‍റെ രക്തം പുരട്ടും പിന്നെ 
ആത്മാവിനെ ആവാഹിക്കും 
പിന്നെ ഞാനെഴുതും ഇതുവരെ ആരും 
എഴുതാത്ത കഥ എഴുതാത്ത കവിത 
അന്ന് നീ പറയും ഇത് അഗ്നിയാണ് 
ഇതിന്‍റെ ചൂട് നിനക്കസഹനീയമെന്ന് 
പൊട്ടിച്ചിരിക്കണം എനിക്ക് ഉറക്കെയുറക്കെ 
നിന്‍റെ നിസ്സഹായത കണ്ടുറക്കെയുറക്കെ 
അലറിക്കരയുകയാവാം നീ അപ്പോള്‍ 
സഹതാപം അല്പം പോലുമില്ലാതെ ഞാന്‍ 
വീണ്ടും മൂര്‍ച്ച കൂട്ടിയെന്‍റെ കത്തിയെടുക്കും 
ചോദ്യങ്ങള്‍ ഒന്നൊന്നായ് ഞാന്‍ ഉറക്കെ ചോദിക്കും 
ഓരോന്നിനും എന്‍റെ കത്തിയുടെ ഓരോ വരയിടും 
മേല്‍മുണ്ട്‌ മാറ്റിയെന്‍ ചാരിത്ര്യം കവര്‍ന്നത് 
ലോകത്തെ അറിയിച്ചതാണോ മൂര്‍ച്ചയില്ലാത്ത കൃതി 
അതോ കുഞ്ഞിനെ അച്ഛനെ ഏല്‍പ്പിച്ചു പോകവേ 
അയാളിലെ കാമം അറിയാതെ പോയതോ 
ഇനിയുമേറെ ഉണ്ട് മൂര്‍ച്ചയില്ലാത്ത എന്‍റെ കവിതയില്‍ 
പ്രണയം പണയപെടുത്തിയതും അയാളിലെ 
കാമലാഭത്തിനു ഈ ശരീരമേകിയതും 
ഒടുവിലെന്നെ മറന്നവളെ പ്രാപിച്ചവനെ വെട്ടിക്കൊന്നതും 
പ്രാന്തിയെന്നും ഭ്രാന്തിയെന്നും പല നാമങ്ങള്‍ തന്നതും 
അങ്ങനെ പലതുമുണ്ട് മൂര്‍ച്ചയില്ലാത്ത എന്‍റെ കവിതയില്‍ 
ഇനി മൂര്‍ച്ച കൂട്ടാം ഞാന്‍ 
എഴുത്തിലെ വാക്കിലോ അക്ഷരത്തിലോ അല്ല 
ജീവനില്‍ മൂര്‍ച്ച കൂട്ടാം ഞാന്‍ 
നിന്‍റെ കഴുത്തിലെ പിടയുന്ന ഞരമ്പിലും 
മിഴിച്ചു നില്‍ക്കുന്ന കണ്ണിലും പിന്നെ 
പ്രാണഭയത്തിലും നോക്കി നില്‍ക്കവേ  ഇതാ 
എന്‍റെ വാക്കിലും നോക്കിലും മൂര്‍ച്ച കൂടുന്നു 
മനുഷ്യാ നിന്‍റെ ലോകം വെറുക്കുന്നു ഞാന്‍ 
ആത്മാര്‍ഥത തെല്ലുമില്ലാത്ത കാപട്യം മാത്രം 
കൈമുതലാക്കുന്ന ലോകമേ നിനക്കിതാ 
എന്‍റെ മൂര്‍ച്ച കൂടിയ അക്ഷരത്താല്‍ ഒരു വര 
സര്‍വ്വം ശാന്തം ...ഇനി പുതിയതൊന്ന് 
ഈ വര ..ഇനി ...മൂര്‍ച്ചയുള്ള ഈ വര 
പുതിയത് തേടുന്ന മനുഷ്യന് വേണ്ടി മാത്രം 
പ്രാണന്‍ പിടഞ്ഞു തീര്‍ന്നു ...കവിത മരിച്ചു 
ഇനി ....ഇനി പുതിയതൊന്ന് 

2013 ഡിസംബർ 21, ശനിയാഴ്‌ച

യാത്രാ മൊഴി

തമസ്സെന്‍റെ ചുറ്റുമൊരു വേലി തീർത്തു
കുളിരതിലിടയ്ക്കിടെ മുള്ളുപോല്‍ പടര്‍ന്നു
എകാന്തതയുമിരമ്പിയടുത്തെന്നിലേക്കായ്
നിശബ്ദമാമീരാവുമെന്നെ തനിച്ചാക്കുന്നുവോ

ഇനി വയ്യ തുടരുവാനീ വിധി വീണ്ടും
തിരുത്തി ജയിക്കുവാൻ നിനച്ചിറങ്ങി ഞാൻ
ക്ഷമിക്ക നീ പ്രിയാ യാത്രയാകട്ടെ ഞാൻ
തിരിച്ചു വന്നിടാമടുത്തജന്മത്തിലായ്

കൂടെയെന്നൊരാവർത്തി പറഞ്ഞതും
കൂടെയാരുമില്ലായ്കയിലുപേക്ഷിച്ചതും
ഉറഞ്ഞലാവയൊരു മിഴിനീരായൊഴുക്കി
എനിക്ക് നീയെന്നുറക്കെക്കരഞ്ഞതും

നീയെവിടെ നിന്നോര്‍മ്മകളെവിടെ
വിഴുപ്പായ് വലിച്ചെറിയപ്പെടുകയോ
അഴുക്കായ് തുടച്ചുമാറ്റപ്പെടുകയോ
അകലേക്കൊഴുകിയകന്നതോ ആവാം

അറിക നീ നിനക്കായ്‌ ഞാൻ തന്നോ-
രറിവില്ലായ്മയല്ലെൻ പ്രണയം
മനസ്സ് മനസ്സിനെയറിഞ്ഞ രാവിൽ
മനസ്സറിഞ്ഞേകിയ ഭിക്ഷയീ ജീവൻ

പകരമൊരാളെനിക്കു വേണ്ടിയോ
പകര്‍ന്നു തന്നത് പകുത്തു നല്കുവാൻ
പ്രാണനെ പറിച്ചു ഭിക്ഷയേകുവാൻ
ക്ഷമിക്ക നീ മമ പ്രണയമിതല്ല പ്രിയാ

പ്രിയന്‍റെ മാറിലായ് തലചായ്ച്ചുറങ്ങുവാൻ
പ്രിയമായോരുണ്ണിക്കമൃതേകുവാനായ്
തിരിച്ചു വന്നിടാമടുത്ത ജന്മത്തിലായ്
ക്ഷമിക്ക നീ പ്രിയാ യാത്രയാകട്ടെ ഞാൻ   

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഒരു മഴ പെയ്യട്ടെ

ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..

ഇന്നലകളുടെ ഓര്‍മ്മകള്‍ മായിക്കാന്‍
ഇന്ന് ജീവിച്ചുവെന്നറിയിക്കുവാന്‍
ഒരു മഴ പെയ്യട്ടെ

പ്രണയമേ നീ തന്ന നൊമ്പരം മായ്ക്കുവാന്‍
വിറച്ചു വിറച്ചു  നനഞ്ഞു തീരുവാന്‍
ഒരു മഴ പെയ്യട്ടെ

അവളുടെ ഉള്ളിലെ  പൊയ്പ്പോയ മാനവും
എരിയുന്ന മനവും നനയ്ക്കുവാന്‍
ഒരു മഴ പെയ്യട്ടെ

നെറുകയില്‍ ചാര്‍ത്തിയ കുങ്കുമം മായ്ക്കുവാന്‍
പിന്നെ പടര്‍ത്തി മുഖത്തൂടൊഴുക്കുവാന്‍
ഒരു മഴ പെയ്യട്ടെ

അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
ചിറകിനൊരു ഭാരം നല്‍കി താഴേക്കു വലിക്കാന്‍
ഒരു മഴ പെയ്യട്ടെ

ചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
കുളിര്‍പ്പിക്കാന്‍ പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
ഒരു മഴ പെയ്യട്ടെ

ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..


2013 സെപ്റ്റംബർ 14, ശനിയാഴ്‌ച

അന്നും ..ഇന്നും

അന്ന് 

പ്രണയ നിര്‍ഭരമായിരുന്നു വാക്കുകള്‍ 
ഗാമായിരുന്നു ആലിംഗനം 
നിദ്രാവിഹീനമായിരുന്നു രാവുകള്‍ 
വസന്തമായിരുന്നു സ്വപ്നങ്ങളില്‍ 
കാമം നിറഞ്ഞിരുന്നു അധരങ്ങളില്‍ 
സുഗന്ധം നിറഞ്ഞു നിന്നിരുന്ന ശരീരം 
ദിനങ്ങള്‍ വേഗം കൂടിയിരുന്നു 
യാത്രകള്‍ ദൈര്‍ഘ്യം കുറഞ്ഞിരുന്നു 
സ്നേഹം തുളുമ്പി നിന്നിരുന്ന നിമിഷങ്ങള്‍ 
മിഴികളില്‍ പ്രകാശം തങ്ങി നിന്നിരുന്നു 
ജീവിതം പ്രത്യാശാ  പൂര്‍ണ്ണമായിരുന്നു 

ഇന്ന് 

പ്രണയമെന്ന വാക്കിനെ അന്വേഷിക്കുന്നു 
ആലിംഗനത്തിന്റെ ചൂട് മറന്നു 
രാവുകളില്‍ നിദ്ര വന്നു പോകുന്നത് അറിയുന്നില്ല 
സ്വപ്നങ്ങളില്‍ വിയര്‍പ്പു ഗന്ധം നിറഞ്ഞു 
കാമം ജനിക്കാത്ത മരുഭൂമിയായ് അധരങ്ങള്‍ 
ശരീരം വെറും മാംസ പിണ്ഡമായി 
ദിനങ്ങള്‍ ഒച്ച്‌ പോലെ ഇഴഞ്ഞു നീങ്ങുന്നു 
യാത്രകള്‍ ദൈര്‍ഘ്യം കൂടി വന്നു 
സ്നേഹം അന്യമായ് തീര്‍ന്നു 
കണ്ണിലെ വെളിച്ചം അണഞ്ഞിരിക്കുന്നു 
ജീവിതം പ്രത്യാശ എന്നൊരു വാക്കിനെ 
വൃഥാ അന്വേഷിക്കുന്നു 

2013 സെപ്റ്റംബർ 1, ഞായറാഴ്‌ച

മുഖം മൂടി



































എനിക്കൊരു മുഖം മൂടി വേണം
പലതും പറയാന്‍ പിന്നെ ഒടുവില്‍
ഓടിച്ചെന്നു ഒളിച്ചിരിക്കാന്‍ -
ഞാന്‍ അല്ലായെന്ന് നിങ്ങളറിയാന്‍
എന്നെ സ്വയം വിശ്വസിപ്പിക്കാന്‍
ജീവിച്ചിരുന്നപ്പോള്‍ പുകഴ്പാടാതെ
മരിച്ചവരെ കൊട്ടി ഘോഷിച്ചവരെ
പുറം കാലില്‍ തട്ടിയെറിഞ്ഞീടാന്‍
വലിച്ചു കീറിയ മാനം ഒരു തുണി
കൊണ്ട് മൂടി അവളുടെ കയ്യിലൊരു
കഠാര കൊടുത്തു കൊല്ലിക്കുവാന്‍
ബാല്യം തിരിച്ചറിയാതെ നീതിയെ
മറന്നൊരു പീഡനം നടത്തിയവനെ
വെട്ടിക്കീറുവാന്‍ പിന്നെ ജീവന്‍റെ
നേരു കാട്ടിക്കൊടുക്കുവാന്‍
പലതും പറയുവാന്‍ പറഞ്ഞതാരെന്നു
പറയാതെ മുഖം മറക്കുവാന്‍
എനിക്കൊരു മുഖം മൂടി വേണം
എന്നെ എനിക്ക് മറക്കുവാന്‍
പിന്നെ എന്നെ എനിക്ക് മറയ്ക്കുവാന്‍