2014, ജൂൺ 14, ശനിയാഴ്‌ച

ഭ്രാന്തനും ...ഞാനും

ഞാന്‍ :   കുന്നിക്കുരു തേടിയലഞ്ഞ ഭ്രാന്താ
               ആയിരമാവര്‍ത്തി പറഞ്ഞു ഞാന്‍
               മുള്ളും മലയും കാടും പടര്‍പ്പും നടന്നു
               മുറിവുകള്‍ പറ്റി മടങ്ങരുതെന്ന്

ഭ്രാന്തന്‍ :    കയറിയിറങ്ങിയ മേട്ടിലൊന്നും
                   തേടിയിറങ്ങിയ കുന്നിക്കുരുവിനെ
                   കാണാതെ മടങ്ങാന്‍ ഭ്രാന്തന് ഭ്രാന്തില്ല

ഞാന്‍ :   അപ്പോഴൊക്കെയും ഞാന്‍ ഓര്‍മ്മിപ്പിച്ചു
               കുന്നിമണികള്‍ കറുത്തിരിക്കുന്നു
               ഇടയിലെവിടെയെങ്കിലും നേര്‍ത്തൊരു
               ചുവപ്പ് മാത്രം നീ തേടരുത്‌

ഭ്രാന്തന്‍ :     ഭ്രാന്തന് ഭ്രാന്തില്ല എന്നത് മറക്കരുത്
                    ചുവപ്പുകള്‍ അന്വേഷിക്കട്ടെ ഈ ഞാന്‍
                    കിട്ടില്ലയെന്നു നീ ഉറപ്പിക്കാതെ

ഞാന്‍ :   കിട്ടുമെന്ന് നീയും ഉറപ്പിക്കരുത്
               ഒരു നിറവും ശാശ്വതമല്ല
               നിറത്തിലൊരു നിറം കലര്‍ത്തിയാല്‍
               മായും ആദ്യ നിറം

ഭ്രാന്തന്‍ :     ഇപ്പോള്‍ ജയിച്ചത്‌ ഞാന്‍ തന്നെ
                    മലയും കാടും കടന്നു ഞാന്‍ പോയി
                    പെറുക്കിയെടുത്ത കുന്നിമണികള്‍
                    ചിലത് നല്ല നിറമുള്ളവ
                    കറുപ്പിന് മായ്ക്കാന്‍ കഴിയാതെ പോയവ

ഞാന്‍ :    വെറുതെയാണ് ഭ്രാന്താ ഇപ്പോഴും
                തോറ്റ് പോയത് നീ തന്നെ ..
                നിങ്ങള്‍ പെറുക്കിയെടുത്ത കുന്നിമണികള്‍
                മുഴുവന്‍ കറുത്തിരുന്നു ..പക്ഷേ
                നീ തോല്‍ക്കാതിരിക്കാന്‍ ഞാന്‍ എന്‍റെ സ്നേഹം 
                മുക്കി ചുവപ്പിച്ചതാണവ 

ഭ്രാന്തന്‍  :   ഇതാ വീണ്ടും നീ തോറ്റിരിക്കുന്നു 
                   ഭ്രാന്തനോട് സ്നേഹം എന്ന് നീ 
                   ലോകമറിയെ പറഞ്ഞിരിക്കുന്നു 
                   ഭ്രാന്തന്‍ വീണ്ടും ജയിച്ചിരിക്കുന്നു 

ഞാന്‍  :    ശരിയാണ് ഭ്രാന്താ, 
                 നിന്‍റെ സ്നേഹമാം ഭ്രാന്തില്‍ 
                 ഞാന്‍ തോറ്റുപോയിരിക്കുന്നു 

21 അഭിപ്രായങ്ങൾ:

  1. ഭ്രാന്തന്മാർ നീണാൾ വാഴട്ടെ......
    അവർ കുന്നിമണികൾ തേടി നടക്കട്ടെ....

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, ജൂൺ 15 1:17 AM

    നിറമാര്‍ന്ന കുന്നിമണികള്‍ ഇപ്പോഴും ഭ്രാന്തന്റെ കൈകളില്‍ തന്നെ :)

    ഏതു ഇരുളിനെയും പ്രകാശപൂരിതമാക്കാനുതകുന്ന ഭ്രാന്തന്റെ സ്നേഹം തട്ടിത്തെറിപ്പിക്കൂ, നിറങ്ങളിലിനിയും മായവും വിഷവും കലര്‍ത്തി ചുവപ്പിനെ വീണ്ടും കറുപ്പാക്കൂ, എന്നിട്ട് മാലോകരോട് പറയൂ..... 'ഞാന്‍ തോറ്റില്ല, എന്റെ കുന്നിമണികള്‍ ഇപ്പോഴും ഇരുണ്ടിരിക്കുന്നു' എന്ന്.

    ഭ്രാന്തന് എന്തിനാണ് ഹേ വിജയം? യഥാര്‍ത്ഥത്തില്‍ എന്താണ് അയാളുടെ വിജയം?

    മറുപടിഇല്ലാതാക്കൂ
  3. സ്നേഹത്തിന്റെ മുന്നില്‍ തോല്‍ക്കാത്തവരോ.??!!

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ് ഭ്രാന്താ,
    നിന്‍റെ സ്നേഹമാം ഭ്രാന്തില്‍
    ഞാന്‍ തോറ്റുപോയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. വർണ്ണങ്ങൾ ഇഷ്ടമായിരുന്ന ബാല്യകാലത്ത്‌ നാം ഭ്രാന്ത്‌ ഇല്ലാത്തവർ ആയിരുന്നു. പളുങ്ക് ഗോട്ടിയുടെ ഉള്ളിലൂടെ നോക്കി ലോകത്തിന്റെ ഭംഗി ആസ്വദിയ്ക്കാൻ കഴിയുന്ന കാലമായിരുന്നു അത്. പൂമ്പാറ്റയുടെ സപ്തവർണ്ണങ്ങൾ പോലെ മനോഹരമായ ജീവിത കാലം. പിന്നീട് പല തരം ഭ്രാന്തുകളാൽ ചങ്ങലയ്ക്കിട്ട നമുക്ക് ദീപ പറഞ്ഞ പോലെ കുന്നിക്കുരുവിലും കറുപ്പേ കാണാൻ പറ്റുന്നുള്ളൂ. ചുവപ്പ് നമ്മുടെ ഉള്ളിൽ നിന്ന് എന്നോ മാഞ്ഞു പോയി.

    മറുപടിഇല്ലാതാക്കൂ
  6. സ്നേഹമാണഖിലസാരമൂഴിയില്‍.......
    നന്നായിരിക്കുന്നു ഭ്രാന്തന്‍റെ വചനങ്ങള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ആ ഭ്രാന്തന്‍ അല്ലല്ലോ ഈ ഭ്രാന്തന്‍ ? :)

    മറുപടിഇല്ലാതാക്കൂ
  8. ഇല്ല സഹോദരീ...
    നീയും ഭ്രാന്തനും വിജയിച്ചിരിക്കുന്നു...


    മനോഹരം...
    ഇനിയും ഭ്രാന്ത൯ ചിന്തകളുമായി കടന്നുവരൂ..
    വായിക്കാനായി കാത്തിരിക്കുന്നു... :)

    മറുപടിഇല്ലാതാക്കൂ
  9. നല്ല ഭ്രാന്തന്‍ സ്നേഹം സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...